image

16 Jun 2025 12:14 PM IST

Technology

ഐഫോണ്‍; യുഎസിലേക്കുള്ള ഫോക്‌സ്‌കോണിന്റെ കയറ്റുമതി 97%

MyFin Desk

ഐഫോണ്‍; യുഎസിലേക്കുള്ള  ഫോക്‌സ്‌കോണിന്റെ കയറ്റുമതി 97%
X

Summary

മെയ് മാസത്തില്‍ യുഎസിലേക്കുള്ള കയറ്റുമതി ഏകദേശം 1 ബില്യണ്‍ ഡോളര്‍


ഫോക്‌സ്‌കോണ്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ഐഫോണുകളുടെ 97ശതമാനവും യുഎസിലേക്ക് കയറ്റി അയക്കുന്നതായി റിപ്പോര്‍ട്ട്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചൈനാ താരിഫ് ഒഴിവാക്കുന്നതിനുള്ള നടപടിയുടെ ഭാഗമാണിത്.

മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ നിന്ന് ഫോക്സ്‌കോണ്‍ കയറ്റുമതി ചെയ്ത ഐഫോണുകളില്‍ ഏകദേശം 97% യുഎസിലേക്കാണ് പോയത്. ഇത് 2024 ലെ ശരാശരിയായ 50.3% ല്‍ നിന്ന് കുത്തനെ ഉയര്‍ന്നു.

വിവിധ രാജ്യങ്ങളുടെ കയറ്റുമതിയില്‍ നിന്ന് ആപ്പിള്‍ പ്രധാനമായും യുഎസ് വിപണിയിലേക്ക് കയറ്റുമതി ശ്രദ്ധ കേന്ദ്രീകരിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. നേരത്തെ, നെതര്‍ലാന്‍ഡ്സ്, ചെക്ക് റിപ്പബ്ലിക്, യുകെ തുടങ്ങിയ സ്ഥലങ്ങളിലേക്കായിരുന്നു ഇന്ത്യന്‍ കയറ്റുമതി.

മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കാലയളവില്‍, ഫോക്സ്‌കോണ്‍ ഇന്ത്യയില്‍ നിന്ന് 3.2 ബില്യണ്‍ ഡോളറിന്റെ ഐഫോണുകള്‍ കയറ്റുമതി ചെയ്തു. മെയ് മാസത്തില്‍ മാത്രം ഇന്ത്യയില്‍ നിന്ന് യുഎസിലേക്കുള്ള ഐഫോണ്‍ കയറ്റുമതി 1 ബില്യണ്‍ ഡോളറിനടുത്തായിരുന്നു. എന്നാല്‍ മാര്‍ച്ചിലെ കയറ്റുമതി 1.3 ബില്യണ്‍ ഡോളറിന്റേതായിരുന്നു.

ചില ലെവികള്‍ ലഘൂകരിക്കുന്നതിനുള്ള പുതിയ പദ്ധതിയില്‍ ഇരു രാജ്യങ്ങളും സമ്മതിച്ചതിനെത്തുടര്‍ന്ന് ചൈന 55% തീരുവ നേരിടേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്തിടെ പറഞ്ഞിരുന്നു. എങ്കിലും, ഈ പദ്ധതി ഇപ്പോഴും അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.

മിക്ക യുഎസ് വ്യാപാര പങ്കാളികളെയും പോലെ ഇന്ത്യയും നിലവില്‍ 10% അടിസ്ഥാന തീരുവ നേരിടുന്നു. ട്രംപ് പ്രഖ്യാപിക്കുകയും പിന്നീട് ഏപ്രിലില്‍ താല്‍ക്കാലികമായി നിര്‍ത്തുകയും ചെയ്ത 26% 'പരസ്പര' തീരുവ ഒഴിവാക്കാന്‍ രാജ്യം ശ്രമിക്കുകയാണ്.

ഇന്ത്യയില്‍ ആപ്പിളിന്റെ ഉത്പാദനം വര്‍ദ്ധിക്കുന്നതിനെയും ട്രംപ് വിമര്‍ശിച്ചിരുന്നു. മെയ് മാസത്തില്‍, ആപ്പിള്‍ ഇന്ത്യയില്‍ നിര്‍മ്മാണം നടത്തുന്നതില്‍ യുഎസിന് താല്‍പ്പര്യമില്ലെന്ന് ട്രംപ് അറിയിച്ചു. ഫാക്ടറികള്‍ യുഎസിലേക്ക് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

2025 ജനുവരി മുതല്‍ മെയ് വരെ, ഫോക്‌സ്‌കോണ്‍ ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് 4.4 ബില്യണ്‍ ഡോളറിന്റെ ഐഫോണുകള്‍ കയറ്റുമതി ചെയ്തു. 2024 ല്‍ ആകെ കയറ്റുമതി ചെയ്ത 3.7 ബില്യണ്‍ ഡോളറിനേക്കാള്‍ കൂടുതലാണിത്.

കയറ്റുമതി വേഗത്തിലാക്കാനും ചെലവ് കുറയ്ക്കാനും, ഏകദേശം 2 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഐഫോണ്‍ 13, 14, 16, 16ല മോഡലുകള്‍ നേരിട്ട് യുഎസിലേക്ക് കൊണ്ടുപോകുന്നതിനായി ആപ്പിള്‍ മാര്‍ച്ചില്‍ ചാര്‍ട്ടേഡ് വിമാനങ്ങളും നല്‍കി. ഐഫോണുകളുടെ പ്രധാന കയറ്റുമതി കേന്ദ്രങ്ങളിലൊന്നായ ചെന്നൈ വിമാനത്താവളത്തിലെ കസ്റ്റംസ് ക്ലിയറന്‍സ് സമയം ഏകദേശം 30 മണിക്കൂറില്‍ നിന്ന് വെറും ആറായി കുറയ്ക്കണമെന്നും കമ്പനി ഇന്ത്യന്‍ വിമാനത്താവള ഉദ്യോഗസ്ഥരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ടാറ്റ ഇലക്ട്രോണിക്സും സമീപ മാസങ്ങളില്‍ തങ്ങളുടെ ഉല്‍പ്പാദനത്തിന്റെ ഭൂരിഭാഗവും യുഎസിലേക്കാണ് കയറ്റി അയച്ചത്. കസ്റ്റംസ് രേഖകള്‍ പ്രകാരം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ അവരുടെ കയറ്റുമതിയുടെ 86% യുഎസിലേക്കാണ് അയച്ചത്. മെയ് മാസത്തെ ഡാറ്റ ലഭ്യമല്ല.